തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ആളു കുറഞ്ഞതിൽ ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ശനിയാഴ്ച രാവിലെ ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. എനിക്കൊരു താൽപര്യവുമില്ല; തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം… ആളുകളെ കാണാൻ സാധിക്കാത്തതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തതിലും ബൂത്ത് ഏജന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെയാണ് സുരേഷ് ഗോപി ശകാരിച്ചത്.
‘‘അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കിൽ വോട്ടു ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണം. ബൂത്തുകാർ ഇതു മനസ്സിലാക്കണം. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്കു പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം. എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോ.’’– സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നു.
വനിതാ പ്രവർത്തകരോട് ഉൾപ്പെടെയാണ് സുരേഷ് ഗോപി അനിഷ്ടത്തോടെ സംസാരിച്ചത്. ഇതിനിടെ സ്ഥാനാർഥിയെ അനുനയിപ്പിക്കാൻ ഇവർ ശ്രമിക്കുന്നുമുണ്ട്. കോളനിയിലെ ആദിവാസികൾ ഉൾപ്പെടെ രാവിലെ തേൻ ശേഖരിക്കാൻ പോയ സമയത്താണ് സുരേഷ് ഗോപി എത്തിയതെന്നും ഇതിനെ തുടർന്നാണ് ആളുകളെ കാണാൻ സാധിക്കാതിരുന്നതെന്നുമാണ് വിവരം.