അഴീക്കോട് : തീരത്തോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനം (കരവലി) നടത്തിയ ബോട്ടിന് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് അധികൃതര്‍. തീരക്കടലിൽ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും. എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികൾ നൽകിയ പരാതിയിൽ
അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ M F പോളിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തീരക്കടലിൽ നടത്തിയ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തിവന്ന എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ കുഞ്ഞിത്തൈ സ്വദേശി നെടിയാറ വീട്ടിൽ ശ്രീലാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള മയിൽ വാഹനം എന്ന ബോട്ടാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പിടിച്ചെടുത്തുത്.
കരവലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലിൽ ഈ രീതിയിൽ മത്സ്യ ബന്ധനം നടത്തുന്നത്.
പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം ല്‍കിയിരുന്നു. തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് മുനമ്പം ഭാഗത്ത് നിന്ന് വന്ന ബോട്ട് പിടിയിലായത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെഎംഎഫ് റെഗുലേഷൻ ആക്ട് 1980) പ്രകാരം കേസെടുത്ത് ത്രിശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്‌തു. നിയമനടപടികൾ പുർത്തിയാക്കി അനധികൃത മത്സ്യബന്ധനം (കരവലി) നടത്തിയതിന് 2,50,000/- രൂപ സർക്കാരിലേക്ക് പിഴ ഈടാക്കി.
പ്രത്യേക പരിശോധന സംഘത്തിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ M F പോൾ , FE0 അശ്വിൻ രാജ് ,AFEO സംനഗോപൻ ,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ പ്രശാന്ത് കുമാർ VN ,ഷൈബു VM ,ഷിനിൽകുമാർ E R എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്ക്യൂ ഗാർഡ്മാരായ അൻസാർ , പ്രസാദ്, സ്രാങ്ക് ദേവസ്സി, എൻഞ്ചിൻ ഡ്രൈവർ ആൻറണി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ക്കെതിരെയും കെ എം എഫ് ആര്‍ ആക്ടിന് വിരുദ്ധമായി മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്ന ബോട്ടുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകിരിക്കുന്നതും, നിയമാനുസൃതമായ പിഴ ഈടാക്കുന്നതുമാണെന്നും തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.സുഗന്ധ കുമാരി അറിയിച്ചു.