എറവ്: രണ്ടായിരം വർഷം മുൻപ് നടന്ന യേശുവിൻ്റെ രാജകീയ ജെറുസലേം പ്രവേശനത്തിൻ്റെ ഓർമ പുതുക്കിയ ദൃശ്യാവിഷ്ക്കാരവുമായി എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ ഓശാന പ്രദക്ഷിണം ശ്രദ്ധേയമായി.
എളിമയുടെ അടയാളമായി ജീവനുള്ള കഴുതപ്പുറത്തേറിവരുന്ന യേശു. നിലത്ത് പരവതാനി വിരിച്ച് വരവേൽപ്പ്. ഒലിവ് ചില്ലകൾ കൈകളിലേന്തി ഓശാന വിളിച്ച് അക്കാലത്തെ വേഷങ്ങണിഞ്ഞവർ, പൗരപ്രമുഖർ. പെൺകുട്ടികളുടെ ഓശാന നൃത്തം.
എറവ് സെൻ്റ് തെരേസാസ് കപ്പൽ പ്പള്ളിയിലെ ഓശാന പ്രദക്ഷിണത്തിൽ കെസിവൈഎം , സിഎൽസി, നോമ്പുകാല കമ്മിറ്റിയും ചേർന്നാണ് ഈ ദൃശ്യാവിഷ്കാരം നടത്തിയത്..
പ്രദക്ഷിണത്തിൻ്റെ മുൻനിരയിലായിരുന്നു ദൃശ്യാവിഷ്കാരം. കപ്പൽപ്പള്ളി തിരുനട മുതൽ പെൺകുട്ടികൾ ഓശാന നൃത്തം അവതരിപ്പിച്ചു. വെളുപ്പിനു അരിമ്പൂരിൽ നിന്നാണ് ഓശാനയുടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. വികാരി ഫാ. റോയ് ജോസഫ് വടക്കൻ കുരുത്തോലകൾ വെഞ്ചിരിച്ചു. അസി.വികാരി ഫാ. ജിയോ വേലൂക്കാരൻ സഹകാർമികനായി.
തുടർന്നു നൂറ് കണക്കിനു വിശ്വാസികൾ കുരുത്തോലകൾ കൈകളിലേന്തി കപ്പൽ പ്പള്ളിയിലേക്ക് ഓശാന പ്രദക്ഷിണം ആരംഭിച്ചു. പ്രദക്ഷിണം കപ്പൽ പ്പള്ളിയിലെത്തി പ്രധാന വാതിലിൽ മൂന്ന് തവണ പരമ്പരാഗതമായ ഓശാന മുട്ട് നടത്തിയപ്പോൾ പള്ളിയിലെ എല്ലാ വാതിലുകളും തുറക്കപ്പെട്ടു. തുടർന്ന് വിശ്വാസികൾ പള്ളിയിലേക്ക് പ്രവേശിപ്പിച്ചു.
തുടർന്നു വിശുദ്ധ കുർബാനയ്ക്കു വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജിയോ വേലൂക്കാരൻ സന്ദേശം നൽകി. വൈകീട്ട് രോഗികളുടെ ഈസ്റ്റർ നടത്തി. ദിവ്യബലി, സ്നേഹ വിരുന്ന് എന്നിവയുണ്ടായി.