ഇരിങ്ങാലക്കുട : ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വയോധികനെ ബസിൽനിന്ന് ചവിട്ടിയിട്ട് മർദിച്ച സംഭവത്തിൽ ബസ് കണ്ടക്ടർ റിമാൻഡിൽ. ഊരകം സ്വദേശി കടുകപറമ്പിൽ രതീഷി (43)നെയാണ് കോടതി റിമാൻഡ് ചെയ്തത്. കരുവന്നൂർ എട്ടുമന സ്വദേശിയായ മുറ്റിച്ചൂർ വീട്ടിൽ പവിത്ര (68) നാണ് ബസിൽനിന്ന് തലയിടിച്ചുവീണ് പരിക്കേറ്റത്.
ചൊവ്വാഴ്‌ച തൃശ്ശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുകയായിരുന്ന ശാസ്താ ബസിൽവെച്ചായിരുന്നു സംഭവം. ആദ്യം 10 രൂപ നൽകിയെങ്കിലും 13 രൂപയാണ് ചാർജ് എന്ന് പറഞ്ഞപ്പോൾ ചില്ലറയില്ലാത്തതിനാൽ 500 രൂപ നൽകി. ബാക്കിനൽകിയ തുകയിൽ ചില്ലറ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു തർക്കം.
പുത്തൻതോട് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാൻ തുടങ്ങിയ പവിത്രനെ കണ്ടക്ടർ പിന്നിൽനിന്ന് ചവിട്ടുകയും തലയടിച്ചുവീണ പവിത്രനെ കണ്ടക്ടർ വീണ്ടും മർദിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് പോലീസെത്തി ബസും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തിരുന്നു. പരിക്കേറ്റ പവിത്രൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.