കഠിന വൃതാനുഷ്ഠാനത്തിന്റെ 25 ദിനരാത്രങ്ങൾക്കൊടുവിൽ റമളാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅക്ക് യാത്രയയപ്പ് നൽകാൻ മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞ് ഭക്തരെത്തി. അസ്സലാമു അലൈക്കും യാ ശഹ്റു റമളാൻ എന്ന വിടവാങ്ങൽ ഖത്തീബുമാർ ഉരുവിട്ടപ്പോൽ വിശ്വാസികളുടെ മനസ് തേങ്ങി.
ശനിയാഴ്ചയാണ് ഇരുപത്തിയേഴാം രാവ്. ഇസ്ലാം മത വിശ്വാസികൾ വലിയ പ്രാധാന്യം ഇരുപത്തിയേഴാം രാവിൻ്റെ രാത്രിക്ക് കൽപ്പിക്കുന്നുണ്ട്. ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു രാത്രി എന്ന് ഖുർആൻ സൂചിപ്പിച്ച ലൈലത്തുൽ ഖദ്ർ ഉൾപ്പെടുന്ന രാത്രി റമദാൻ 27ാം രാവിൽ ആണെന്ന് ഭൂരിഭാഗം മതപണ്ഡിതന്മാരും കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിപുലമായ പരിപാടികളാണ് ശനിയാഴ്ച രാവേറും വരെ മസ്ജിദുകളിൽ സംഘടിപ്പിച്ചിട്ടുള്ളത്.
ലൈലത്തുൽ ഖദ്ർ – തസ്ബീഹ് നമസ്കാരങ്ങൾ, തനിച്ചുള്ള ദുആ, ഖത് മുൽ ഖുർആൻ, നസീഹത്, പൊരുത്തപെടിക്കൽ, ദിക്ർ- സ്വലാത്ത് – ദുആ മജ്ലിസുകൾ. തുടങ്ങി നിരവധി ആത്മീയ പരിപാടികളാണ് മസ്ജിദുകളിൽ സംഘടിപ്പിക്കുക. മഹല്ല് ഖത്തീബുമാരും മഹല്ല് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകും. ചൊവ്വാഴ്ച്ച ആകാശത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി കാണാതെ വന്നാൽ റമദാനിലെ മുപ്പത് ദിനങ്ങൾ പൂർത്തിയാക്കുന്ന വിശ്വാസികൾ വ്യാഴാഴ്ച്ച ഈദുൽ ഫിത്വർ ചെറിയ പെരുനാൾ ആഘോഷിക്കും.