കൊച്ചി : മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു.
പെൺ സുഹൃത്തിനെ കാണാൻ എത്തിയത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ മർദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികിൽ കെട്ടിയിട്ടു. പിടികൂടുമ്പോൾ ഇയാളുടെ കൈകളിൽ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.
വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു.