സുല്‍ത്താന്‍ബത്തേരി : കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതിമാരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെകൂടി അറസ്റ്റ് ചെയ്തു. ചീരാല്‍ കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്. ചീരാലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ദമ്പതികളെ ഫോണില്‍ വിളിച്ച് മൂന്നാംമൈലില്‍ എത്തിക്കുകയും ചെയ്തയാളാണ് ജോബിന്‍. പിടിയിലായ മൂന്ന് പേരും അയല്‍വാസികളും, സുഹൃത്തുക്കളുമാണ്.
മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എം.ഡി.എം.എ വെക്കാൻ ആളെ നിയോഗിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയും 10,000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയും പോലീസ് പിടികൂടിയിരുന്നു.