ഇറാൻ പിടിച്ചെടുത്ത കപ്പലിൽ വാഴൂർ കാപ്പുകാട് താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ്സ ജോസഫും(21) ഉൾപ്പെട്ടതായി രക്ഷിതാക്കൾക്ക് വിവരം കിട്ടി. ഒമ്പതുമാസമായി കപ്പലിൽ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു ആൻ.
മകൾ തിരിച്ചു ഇന്ത്യയിലേക്കു വരുംവഴിയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് അച്ഛൻ ബിജു എബ്രഹാം പറഞ്ഞു. ഇവരുടെ മൂത്ത മകളുടെ ജോലി ആവശ്യത്തിനാണ് കുടുംബം തൃശൂരിൽനിന്ന് രണ്ട് ദിവസംമുമ്പ് ഇവിടെ താമസത്തിനെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് ആൻ അവസാനം ഫോണിൽ സംസാരിച്ചതെന്നും അച്ഛൻ പറഞ്ഞു. പിന്നീട് ഫോണിൽ കിട്ടുന്നില്ല. കപ്പൽ ജീവനക്കാരനായ ബിജു അവധിക്ക് നാട്ടിലെത്തിയതാണ്.
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലിൽ എത്തിയത്. കമ്പനി അധികൃതർ തിങ്കളാഴ്ചയും മകൾ സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും ബിജു പറഞ്ഞു. എത്രയുംവേഗം എല്ലാവരെയും മോചിപ്പിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജു — ബീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആൻ.