പുതുക്കാട് : തെക്കെതൊറവ് പള്ളത്ത് മഹാവിഷ്ണു നരസിംഹ മുർത്തി ക്ഷേത്രത്തിലെ നവീകരണ സഹസ്ര കലശം സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അമ്പഴപ്പിള്ളി ശ്രീരാജ് ഭട്ടതിരിപ്പാടിന്റെയും വടക്കേടത്ത് പെരുമ്പടപ്പ് ഹരിനമ്പൂതിരിയുടെയും കർമികത്വത്തിൽ 18 ഓളം വൈദിക ശ്രേഷ്ഠരാണ് 11 ദിവസത്തെ ഈ മഹായജ്ഞത്തിൽ പങ്കാളികളായത്.
സഹസ്രകലശ്ശാഭിഷേകത്തിന് ശേഷം ബ്രഹ്മകലശാ ഭിഷേകവും മഹാ കുംഭഭിഷേകവും നടന്നു. ഉച്ചപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം വൈദിക ദക്ഷിണയും അന്നദാനവുമായി ചടങ്ങുകൾ സമാപിച്ചു.
കലശ ദിവസങ്ങളിൽ മുൻ ഗുരുവായൂർ മേൽശാന്തിമാരായ ബ്രഹ്മശ്രീ മൂക്കന്നൂർ ശ്രീഹരി നമ്പൂതിരി, ഡോക്ടർ തോട്ടം ശിവകനമ്പൂതിരിമുൻ ശബരിമല മേൽശാന്തി അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഭാഗവത വേദാചര്യ മുല്ലമംഗലം തൃവിക്രമൻ നമ്പൂതിരി എന്നിവരുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരുന്നു. വൈകീട്ട് കുനിശ്ശേരി അനിയൻമാരാരുടെ പ്രമാണത്തിലുള്ള പഞ്ചവാദ്യത്തോടെ യത്നം പരിയവസാനിച്ചു.