ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി വരുന്ന ഭക്തജനങ്ങളും മറ്റും ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ സീറ്റ് തുറന്ന് പണവും മൊബൈലും മറ്റും സ്ഥിരമായി മോഷണം നടത്തുന്നയാൾ പിടിയിൽ. കോഴിക്കോട് ഫറൂക്ക് സ്വദേശി മാണിയാളത്ത് വിജയകൃഷ്ണൻ മകൻ സുമേഷി (29)നെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. ജിജോ ജോൺ അറസ്റ്റ് ചെയ്തത്.
മാർച്ച് 16 ന് തെക്കേ നടയിലുള്ള ഗോകുലം വനമാല ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന ഇരു ചക്ര വാഹനത്തിൻ്റെ സീറ്റ് തുറന്ന് ഏഴാംയിരം രൂപ മോഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്.
ഹോട്ടലിലെ സിസിടിവി കാമറയിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ എഎസ്ഐ അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാകരൻ എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് ജെഎഫ്എംസി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.