ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ക്ക് കൊട്ടിക്കലാശം. കയ്പമംഗലത്ത് മൂന്ന് മുന്നണികള്‍ക്കും മൂന്നിടങ്ങളിലാണ് കൊട്ടിക്കലാശം അനുവദിച്ചിരുന്നത്. ഇനി നിശബ്ദ പ്രചാരണമാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കയ്പമംഗലം മൂന്നുപീടിക സെന്റിലാണ് കൊട്ടിക്കലാശം നടത്തിയത്. നേതാക്കളായ പി.എസ്. മുജീബ് റഹ്‌മാന്‍, സുനില്‍ പി മേനോന്‍, ഷാനിര്‍, സി.എസ്. രവീന്ദ്രന്‍, പി.എം.എ. ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ മതിലകം സെന്ററിലാണ് കൊട്ടിക്കലാശം നടത്തിയത്. പി.എം അഹമ്മദ്, പി.കെ. ചന്ദ്രശേഖരൻ, ഇ.ടി. ടൈസൺ, ടി.പി.രഘുനാഥ് എന്നിവർ നേതൃത്വം നൽകി.
എന്‍.ഡി.എ. പ്രവര്‍ത്തകര്‍ ചെന്ത്രാപ്പിന്നി സെന്ററിലാണ് കൊട്ടിക്കലാശം നടത്തിയത്. നേതാക്കളായ പി.എസ്. അനില്‍കുമാര്‍, ശെല്‍വന്‍ മണക്കാട്ടുപടി, രാജേഷ് കോവില്‍, കെ.ജി. ഉണ്ണികൃഷ്ണന്‍, എം.വി. സുധന്‍, പി.കെ. രവി എന്നിവര്‍ നേതൃത്വം നല്‍കി.