തൃശൂർ : ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യ പ്രതി അറസ്റ്റിൽ. മൈ ക്ലബ് ട്രേഡ്സ് ( MCT ) എന്ന ഓൺ ലൈൻ ആപ്പ് വഴി തൃശൂർ ജില്ലയിൽ 5 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹനെ (46) സബ് ഇൻസ്പെക്ടർ എ. എം യാസിൻ ആണ് അറസ്റ്റ് ചെയ്തത്.
MCT എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം നേരിട്ട് ക്യാഷ് ആയി സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. MCT യിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കുന്നതിന് വേണ്ടി ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യ ഹർജിയും തള്ളിയതിനെ തുടർന്ന് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ വിനോദ് കെ എം, ജെസി ചെറിയാൻ, ശശികുമാർ സീനിയർ സിവിൽ പോലീസ് ഒാഫീസർ മാരായ സുനേഷ്, സാമു എന്നിവരും ഉണ്ടായിരുന്നു.