ചേർപ്പ് : ചാഴൂർ കോവിലകം കോൾ പടവിൽ കൊയ്യാതെ ഉപേക്ഷിച്ച നെൽപ്പാടത്ത് തീയിട്ടതിനെ തുടർന്ന് തീ നിയന്ത്രണാധീതമായി വൻതോതിൽ കത്തിപ്പടർന്നു. കൊയ്ത്ത് കഴിഞ്ഞ് യന്ത്രമുപയോഗിച്ച് പാടത്ത് കെട്ടിയിട്ടിരുന്ന 150 ഓളം വൈക്കോൽ ബണ്ടിലുകൾ കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണച്ചതിനാൽ ഫാം റോഡിൽ അട്ടിയിട്ടിരുന്ന നെൽ ചാക്കുകളിലേക്ക് തീ പടർന്നില്ല.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മേനോത്തുപറമ്പിൽ രാജൻ എന്നയാളുടെ ഉടമസ്ഥതയിൽ വള്ളൂർ താഴത്ത് കൊയ്തെടുക്കാനാകാത്ത 30 ഏക്കർ നെൽപാടത്താണ് തീ കൊളുത്തിയത്. തീ പടർന്ന് 2 കിലോമീറ്ററോളം വ്യാപിച്ചു. വപ്പുഴ താഴത്തെ പാടത്ത് കെട്ടിയിട്ടിരുന്ന കല്ലയിൽ ലിജുവിൻ്റെ വൈക്കോൽ കെട്ടുകളാണ് കത്തി നശിച്ചത്.
നാട്ടികയിൽ നിന്നെത്തിയ അഗ്നിശമന സേന അംഗങ്ങളും നാട്ടുകാരും ചേർന്ന് ചാലിൽ നിന്ന് വെള്ളം കോരിയൊഴിച്ചും, പച്ചില ചില്ലകൾ ഉപയോഗിച്ചും തീ അണച്ചു. നെൽ ചാക്കുകൾ മൂടിയിട്ടിരുന്ന ടാർപോളിൻ ഷീറ്റുകൾ പലതും ഉരുകി നശിച്ചു.