തൃശ്ശൂർ : പണം നിക്ഷേപിച്ചാൽ പണം ഇരട്ടിപ്പിച്ചുനൽകാമെന്ന് വിശ്വസീപ്പിച്ച് കുറ്റുമുക്ക് സ്വദേശിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികളായ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഏരിൻറെ പുരയ്ക്കൽ വീട്ടിൾ തഷ്റീഫ് (24), പരപ്പനങ്ങാടി, പൊക്കുവിൻറെ പുരയ്ക്കൽ വീട്ടിൽ പി.പി ജംഷാദ്, പരപ്പനങ്ങാടി സ്വദേശി പൂഴിക്കാരവൻ വീട്ടിൽ പി. ഫലാൽ (30) എന്നിവരെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തു.
ഈ കേസിലെ ഒന്നാം പ്രതിയായ ജനീഷ് ജബ്ബാറിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നു പ്രതികളാണ് കൂടുതൽ അന്വേഷണത്തിൽ പിടിയിലായത്. കുറ്റുമുക്ക് സ്വദേശിയായ യുവാവിൻറെ ടെലഗ്രാം അക്കൌണ്ട് വഴി ജെസ്സി എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തി carappointment-rent എന്ന സ്ഥാപനത്തിന്റെ ഏജന്റാണെന്നും, പ്രസ്തുത സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി മൊത്തം 2,00,841/- രൂപ അക്കൗണ്ടിലേക്ക് ട്രാൻസർ ചെയ്ത് കൊടുക്കുകയായിരുന്നു.
പിന്നീട് പണം തിരിച്ച് ലഭിക്കുന്നില്ലെന്ന് മനസിലാക്കിയപ്പോൾ തട്ടിപ്പാണെന്നു മനസിലാക്കി സൈബർക്രൈം പോലീസ് സ്റ്റേഷനിൽ പരാതിപെടുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് കേസിലുൾപെട്ട നാലു പ്രതികളേയും പിടികൂടിയത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുധീഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് എൻ. ശങ്കർ, സിവിൽ പോലീസ് ഓഫീസർ അനൂപ് വി.ബി എന്നിവരും ഉണ്ടായിരുന്നു.