അന്തിക്കാട് : ബാങ്ക് അധികൃതർ വീട് ജപ്തിചെയ്യാനെത്തിയപ്പോൾ കുടുംബം അകത്തു കയറി വാതിലടച്ച് ആത്മഹത്യാഭീഷണി മുഴക്കി. വീട്ടമ്മയെയും രണ്ടു മക്കളെയും വാതിൽ പൊളിച്ച് പുറത്തെത്തിച്ച ശേഷം പോലീസ് കാവലിൽ ജപ്തി നടന്നു. പുത്തൻപീടിക മുറ്റിച്ചൂർ റോഡിൽ ചക്കിത്തറ വീട്ടിൽ സുരേഷിന്റെ (55) വീടാണ് പോലീസിന്റെ രഹസ്യനീക്കത്തിനൊടുവിൽ ജപ്തിചെയ്തത്.
ബാങ്കുകാർ ജപ്തിക്കെത്തിയപ്പോൾ സുരേഷിന്റെ കുടുംബം പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയതോടെ വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്നാണ് പോലീസ് കുടുംബത്തെ പുറത്തെത്തിച്ചത്. സുരേഷിനെ വെള്ളിയാഴ്ച രാവിലെ പോലീസ് കരുതൽ തടങ്കലിലാക്കി.
വീട് വിൽക്കാനുള്ള സാവകാശം ബാങ്ക് അധികൃതർ നൽകിയില്ലെന്നും പിന്നിൽ മറ്റു കച്ചവടമാഫിയകൾ ഉണ്ടെന്നും സുരേഷ് ആരോപിച്ചു. റവന്യൂ റിക്കവറി വിഭാഗത്തിനാണ് ഇത്തരം നടപടികളുടെ ചുമതലയെന്ന് എസ്.ബി.ഐ. വടക്കാഞ്ചേരി ശാഖ അധികൃതർ പറഞ്ഞു.