തൃപ്രയാർ ശ്രീരാമസ്വാമിക്ക് മിഴാവ് സമർപ്പണം ശ്രീരാമചന്ദ്ര സേവ ചാരിറ്റബിൾ ട്രസ്റ്റ് തൃപ്രയാറിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രവാസി ഭക്തൻ സ്പോൺസർ ചെയ്ത 33 കിലോ തൂക്കം വരുന്ന ചെമ്പിൽ മഹാക്ഷേത്രത്തിന് ഉതകും വിധം ആചാരപരമായി നിർമ്മിച്ച മിഴാവും, മിഴാവിണയും സമർപ്പിച്ചു.
ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ചിലവ് വന്നു. ക്ഷേത്രത്തിൽ നിലവിലുള്ള മിഴാവ് കാലപഴക്കത്താൽ കേടുപാടുകൾ വന്ന് ജീർണ്ണാവസ്ഥയിലാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ഡോ. പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി എന്നിവർ ചേർന്ന് മിഴാവ് ഏറ്റുവാങ്ങി.
പുതിയ മിഴാവ് ക്ഷേത്രം തന്ത്രി, ചാക്യാർ, നമ്പ്യാർ, നങ്ങ്യാർ തുടങ്ങിയവർ ചേർന്ന് ആചാരാനുഷ്ഠാനങ്ങളോടെ ഒരു ബ്രാഹ്മണകുമാരന് ചെയ്യുന്നപോലെ ഉപനയനചടങ്ങുകൾ യഥാവിധി പൂർത്തീകരിച്ചശേഷം ക്ഷേത്രം തന്ത്രി മിഴാവ് ചാക്യാർക്ക് കൈമാറുന്നു. തുടർന്ന് ചാക്യാർ മിഴാവ് വാദനകനായ നമ്പ്യാർക്ക് നൽകുന്നു.
മിഴാവ് ഏറ്റുവാങ്ങിയശേഷം നമ്പ്യാർ മിഴാവിന്റെ വായഭാഗം പശുകിടാവിന്റെ തോൽകൊണ്ട് മായാഗം കെട്ടി ശബ്ദം ശ്രവിച്ചശേഷം തോൽ അടുത്ത ഉപയോഗം വരെ അഴിച്ചുമാറ്റിവെക്കുന്നു. അതോടെ മിഴാവു ഉപനയനം പൂർത്തിയാകുന്നു. തുടർന്ന് പഴയ മിഴാവ് ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം യഥാവിധി സംസ്കരിക്കുന്നു.
സമർപ്പണ ചടങ്ങിൽ ദേവസ്വം മാനേജർ സുരേഷ്കുമാർ, ട്രസ്റ്റ് ചെയർമാൻപി.ജി.നായർ, വൈസ് ചെയർമാൻമാരായ പി.വി.ജനാർദ്ദനൻ, പ്രേമചന്ദ്രൻ വടക്കേടത്ത്, ജനറൽ കൺവീനർ യു.പി.കൃഷ്ണനുണ്ണി, കൃഷ്ണകുമാർ വെള്ളൂർ, പി.മാധവമേനോൻ, സി.പ്രേംകുമാർ, ഡോ.സുനിൽ ചന്ദ്രൻ, മറ്റ് ട്രസ്റ്റ് ഭാരവാഹികളും മാതൃസമിതി അംഗങ്ങളും ക്ഷേത്രം ജീവനക്കാരും പങ്കെടുത്തു.