ഇരിങ്ങാലക്കുട : മൂർക്കനാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി പുത്തൂർ പാറക്കൽ വീട്ടിൽ ആഷിക്കിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ ഐ പി എസ്സിന്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞുമൊയ്ദീൻകുട്ടി, സർക്കിൾ ഇൻസ്‌പെക്ടർ മനോജ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും ചേർന്ന് അവിണിശ്ശേരിയിൽ നിന്നും പിടികൂടി.
പ്രതിക്കെതിരെ മൂന്നു മോഷണകേസ്, ഒരു കവർച്ചകേസ്, രണ്ട് കൊലപാതക ശ്രമം, ഒരു എൻ ഡി പി എസ് കേസ് എന്നിവ നിലവിലുണ്ട്. ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡി കൂടിയാണ് ഇയാൾ. കാപ്പ ചുമത്തി ജയിൽ വാസം കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെയാണ് മൂർക്കനാട് കൊലപാതകത്തിൽ ഉൾപ്പെട്ടത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന അവിണിശേരിയിൽ എത്തിയ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഇയാളെ പോലീസ് സംഘം പിന്തുടരുവേ ഒരു വീടിന്റെ മതിൽക്കെട്ടിലേക്ക് എടുത്തുചാടിയ പ്രതി അവിടെയുള്ള കിണറിലേക്ക് വീണു. പിന്നീട് നാട്ടുകാരുടെ സഹായത്താൽ പോലീസ് ഇയാളെ കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ഗുണ്ടാ ആക്ടിൽ പെട്ട് ആറു മാസക്കാലത്തോളം ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ഈയടുത്താണ് പുറത്തിറങ്ങിയത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ ഡാൻസാഫ് എസ് ഐ മാരായ പി ജയകൃഷ്ണൻ, ടി ആർ ഷൈൻ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ് ഐ കെ പി രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് വി ദേവ്, സോണി സേവിയർ, സിവിൽ പോലീസ് ഓഫീസർ കെ ജെ ഷിന്റോ എന്നിവരും ഉണ്ടായിരുന്നു.