തൃപ്രയാർ സെന്ററിൽ മഴവെള്ളം ഒഴുകിപ്പോകേണ്ട കാന മണ്ണും, മാലിന്യവും നിറഞ്ഞു അടുത്ത മഴയ്ക്ക് വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത ഏറുകയാണ്. തൃപ്രയാർ സെന്ററിലെ മഴവെള്ളമത്രയും കിഴക്കോട്ട് ഒഴുകിപ്പോകേണ്ട കാനയാണ് ഒരു തുള്ളി വെള്ളം പോലും ഒഴുകിപ്പോകാനാവാത്ത വിധം മാലിന്യം നിറഞ്ഞത്.
കാന വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് പഞ്ചായത്ത് ജീവനക്കാരെ വിട്ട് തുറന്ന് പരിശോധിച്ചിരുന്നു. മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചേ വൃത്തിയാക്കാനാകൂവെന്ന് പറഞ്ഞ് അവർ തിരിച്ചുപോയി. തുറന്നിട്ട സ്ലാബ് തിരിച്ചിട്ടുമില്ല. കഴിഞ്ഞയാഴ്ച മഴ പെയ്തപ്പോൾ തൃപ്രയാറിൽ വെള്ളക്കെട്ടുണ്ടാവുകയും കടകളിൽ വെള്ളം കയറുകയും ചെയ്തു.
വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാത്തതിനാലാണിത്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ കാന വഴി റോഡിനടിയിലൂടെ കിഴക്കോട്ട് ഒഴുകി അങ്ങാടിത്തോടിലാണ് വെള്ളമെത്താറ്. ദേശീയ പാതയുടെ നിർമാണത്തിന്റെ ഭാഗമായി നിർമിക്കുന്ന കാന പാതിവഴിയിൽനിന്നതും വെള്ളമൊഴുകിപ്പോകാൻ തടസ്സമാണ്. ജങ്ഷനിലെ കാന വൃത്തിയാക്കേണ്ടത് ദേശീയപാതാധികൃതരാണ്. അവരാകട്ടെ നിസ്സംഗത തുടരുകയാണ്.