ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം വീണു. ജനറൽ ആശുപത്രിക്ക് സമീപം കോളേജ് റോഡിലാണ് മരം വീണത്. മരത്തിനടിയിൽപ്പെട്ട് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു.
നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കാൻ ശ്രമിക്കുന്നുണ്ട്.
തൃശൂർ സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്.