ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ചങ്ങാടി വളവ്, മൂസാറോഡ് എന്നീ പ്രദേശങ്ങളിൽ പിഡബ്ല്യുഡി അഹമ്മദ് കുരിക്കൾ റോഡും കടന്ന് കടൽ വെള്ളം ഒഴുകി. അഞ്ചങ്ങാടി വളവിലെ ഇരുനില കെട്ടിടം ഏത് നിമിഷവും വീഴാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഓട്ടോ പാർക്കിലേക്ക് വെള്ളം കയറിയത് മൂലം ഓട്ടോറിക്ഷകൾ എല്ലാം മറ്റൊരു സ്ഥലത്ത് പാർക്ക് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. കടപ്പുറം പഞ്ചായത്തിന്റെ തീര പ്രദേശങ്ങളിൽ കടൽഭിത്തിക്കെട്ടും എന്ന എം.എൽ.എയുടെ വാഗ്ദാനമാണ് ഇവിടെ നിറവേറ്റാതെ പോയിരിക്കുന്നത്.
കടൽക്ഷോഭം ഉണ്ടായി കഴിഞ്ഞാൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഉദ്യോഗസ്ഥരെത്തി അളവെടുത്ത് കഴിഞ്ഞാൽ എം.എൽ.എ മാധ്യമങ്ങളിലൂടെ പറയും അടിയന്തരമായി കടൽ ഭിത്തി ഈ പ്രദേശങ്ങളിൽ കെട്ടും എന്ന്, പറയുകയല്ലാതെ യാതൊരു പരിഹാരവും ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടില്ല.
നിരവധി തവണ കടൽക്ഷോഭത്തിൽ നിന്ന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും നിരവധി സമര പോരാട്ടങ്ങളും നിവേദനങ്ങൾ ഉൾപ്പെടെ നൽകിയെങ്കിലും യാതൊരു പരിഹാരവും ഇല്ല. മുമ്പ് ഈ പ്രദേശത്ത് എത്തിയ ഫിഷറീസ് മന്ത്രിയെയും എം.എൽ.എ ഉൾപ്പെടെയുള്ളവരെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചിരുന്നു.
കടപ്പുറം പഞ്ചായത്തിന്റെ കടൽക്ഷോഭം രൂക്ഷമായ തീര പ്രദേശങ്ങളിൽ പുലിമുട്ടോട് കൂടിയ ടെഡ്രാപോർഡ് ഉൾപ്പെടെയുള്ള സംരക്ഷണ ഭിത്തികൾ കെട്ടി ശാശ്വതമായ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് ഭാരവാഹികളായ പി.എ. അഷ്കർ അലി, അലി അഞ്ചങ്ങാടി ഷബീർ പുതിയങ്ങാടി എന്നിവർ അറിയിച്ചു.