തൃശ്ശൂർ : “ചോറിലും കറിയിലും ചിതല് വീണു: ഇന്നലെ ഭക്ഷണം കഴിക്കാൻ പറ്റിയില്ല ടീച്ചറെ..” ദമയന്തി ചേച്ചിയുടെ കണ്ണുനീരിൽ ഉപ്പുകലർന്നു. ഈ വാക്കുകൾ കേൾക്കേണ്ടവർ കേട്ടു. 16 വർഷമായി നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ സഹചാരിയായ, കുട്ടികൾക്ക് ഭക്ഷണം വെച്ചുനൽകുന്ന ദമയന്തി ചേച്ചിയുടെ ഈ വാക്ക് സ്കൂളിലെ ശലഭ ടീച്ചറുടെ നെഞ്ചിലാണ് കൊണ്ടത്. പിന്നീടുണ്ടായത് ദ്രുതഗതിയിലുള്ള പ്രവർത്തികളായിരുന്നു.
പ്രിൻസിപ്പാൾ ജയാ ബിനി ജി എസ് ബി. ഹെഡ്മിസ്ട്രസ്. മിനിജ പിടിഎ പ്രസിഡണ്ട് പി എസ് പി നസീർ. അധ്യാപകരായ ഷൈജ ഇ ബി., രഘുരാമൻ എന്നിവർ സ്കൂളിലെ എൻ.എസ്.എസ് കോർഡിനേറ്റർ ആയ ശലഭ ടീച്ചർക്കൊപ്പം ഒരുമിച്ചു നിന്നു. ഒപ്പം ദമയന്തി ചേച്ചിക്ക് ഒരു വർഷത്തിനുള്ളിൽ വീട് വെച്ചു നൽകുമെന്നു തീരുമാനവും എടുത്തു.
ബാക്കി തുക സ്കൂൾ PTA വഴി കണ്ടെത്തും എന്നും ഉറപ്പ് നൽകുകയും ചെയ്തു. കൂടാതെ ജില്ലാ എൻ.എസ്.എസ് യൂണിറ്റ് 3 ലക്ഷം രൂപ നൽകുമെന്ന് സ്കൂളിലെ കോർഡിനേറ്റർ ആയ ശലഭ ടീച്ചറെ അറിയിച്ചിട്ടുണ്ട്. .
ദമയന്തി ചേച്ചിയുടെ വീട് സന്ദർശിക്കാൻ പോയ സ്കൂൾ അധികൃതർ നേരത്തെ എടുത്ത തീരുമാനം കൂടുതൽ ഉറപ്പിച്ചു. അത്രയേറെ കാലപ്പഴക്കമുള്ള ഇടിഞ്ഞുവീഴാറായ ആ വീട്ടിലെ അവസ്ഥ നേരിട്ട് മനസ്സിലാക്കി. തുടർന്ന് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന ദമയന്തി ചേച്ചിയുടെ വീടിനു പകരം പുതിയ വീട് നിർമിച്ചു നൽകുമെന്നും ഉറപ്പ് നൽകിയാണ് മടങ്ങിയത്.
നാട്ടിക പഞ്ചായത്തിലെ ഏഴാം വാർഡിലെ താമസക്കാരിയാണ് ദമയന്തി ചേച്ചി. ഭർത്താവ് വേലായുധൻ വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടു. രണ്ട് പെൺമക്കളുടെ വിവാഹശേഷം ഏക പ്രതീക്ഷയായ മകൻ ഒരു വർഷം മുമ്പ് അപ്രതീക്ഷിതമായി മരണപ്പെട്ടു. അതിനുശേഷമുള്ള അവരുടെ ജീവിതം കഷ്ടപ്പാടുകളിലൂടെ മാത്രമാണ് മുന്നോട്ടു പോകുന്നതെന്ന് ബോധ്യപ്പെട്ടു.
മുമ്പും ഇത്തരം സമാന സംഭവങ്ങളിൽ നാട്ടിക എസ്. എൻ ട്രസ്റ്റ് സ്കൂൾ അവിടുത്തെ എൻ. എസ്.എസ് ന്റെ നേതൃത്വത്തിൽ മുൻകൈ എടുത്തിട്ടുണ്ട്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികളുടെ വിഷമങ്ങളിൽ ഇടപെട്ടു വീടിന്റെ ജപ്തിയും ഒഴിവാക്കിയിട്ടുണ്ട്. അതിനുവേണ്ടി പണം നേടാൻ ബിരിയാണി ചലഞ്ച് പോലെയുള്ള ധനസമാഹാരണ മാർഗ്ഗങ്ങളും വിജയകരമായി എൻ. എസ്.എസ് നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.