ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. കർണപുരത്തെ വിഷമദ്യ ദുരന്തത്തില്‍ ഇന്ന് രാവിലെ വരെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 94 ആയി. ഇതിൽ 3 പേരുടെ നില വളരെ മോശമാണ്.
തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ഇന്ന് ഉച്ചയോടെ കള്ളക്കുറിച്ചിയിലേക്ക് എത്തും. ഈ സംഭവം തമിഴ്‌നാട്ടിലുടനീളം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ലോഡിങ് തൊഴിലാളികളും, ദിവസ വേതനക്കാരുമാണ് അപകടത്തിൽ ഉൾപ്പെട്ടതെന്നാണ് വിവരം.
കള്ളക്കുറിച്ചിയിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം ദുരിതാശ്വാസമായി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് 50,000 രൂപയും അടിയന്തര സഹായമായി നൽകും.
മന്ത്രിമാരായ എ.വി. വേലുവും എം. സുബ്രഹ്മണ്യനും കള്ളക്കുറിച്ചിയിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പരിശോധിക്കുന്നുണ്ട്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഇന്ന് കള്ളകുറിച്ചിയിൽ ആശുപത്രിയിൽ കഴിയുന്നവരെ നേരിട്ട് കാണും.
തമിഴ്നാട് സർക്കാർ കളക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി എം.എസ്. പ്രശാന്തിനെ പുതിയ കളക്ടറായി നിയമിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് സമൈസിങ് മീണയെയാണ് സസ്പെൻഡ് ചെയ്തത്. രജത് ചതുർവേദിയെ പുതിയ എസ്.പിയായി നിയമിച്ചു.