തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ അസ്വാഭാവികമായനിലയില്‍ കാര്‍ കണ്ടതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മുന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ ദീപുവിനെ കണ്ടെത്തിയത്.
കാറിന്റെ മുൻസീറ്റിൽ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്തെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവാവിന്റെ കൈയില്‍ പണമുണ്ടെന്ന വിവരം കൃത്യമായി അറിയാവുന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു.
ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യ പറയുന്നു. ആദ്യം 10 ലക്ഷവും പിന്നീട് 50 ലക്ഷവും ആവശ്യപ്പെട്ടിരുന്നതായി ദീപുവിന്റെ ഭാര്യ വെളിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണയുണ്ടായിരുന്നതായി അവർ പറഞ്ഞു.