തൃശൂർ (ഏങ്ങണ്ടിയൂർ) ചേറ്റുവയിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറക്കുന്നതിനിടയിൽ മിനി സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പത്തരയോടെയായിരുന്നു സംഭവം.
പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി സുരക്ഷസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അടച്ചിട്ടിരുന്നു സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കള ഭാഗത്ത് തീ പടർന്നു. വീട്ടിൽ മെയിൻ്റൻസ് പ്രവർത്തിയുടെ ഭാഗമായി പെയിൻ്റിങ്ങ് നടക്കുന്നതിനാൽ ലിറ്റർ കണക്കിന് ടർപ്പെൻ്റ് ഉൾപ്പടെ തീ പടരാൻ സാധ്യതയുള്ള പെയിൻ്റിംങ്ങ് വസ്തുക്കളും, വലിയ ഗ്യാസ് സിലിണ്ടറും അടുക്കളയിൽ ഉണ്ടായിരുന്നു.
ഗുരുവായൂരിൽ നിന്നും ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. പരുക്കേറ്റ ജിമ്മിയെ ആദ്യം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ ചികിത്സക്ക് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകട സ്ഥലത്ത് പതിനഞ്ചോളം പേർ പണിയെടുത്തിരുന്നു. തൊഴിലാളികൾ ചായ കുടിക്കാൻ പുറത്തുപോയ സമയത്താണ് സംഭവമുണ്ടായതെന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
ദുബെയിൽ ടൂറിസം കമ്പനി നടത്തുന്ന നെടിയേടത്ത് അനൂപിൻ്റെ ഏകദേശം ആറായിരത്തോളം ചതുരശ്ര വിസ്തീർണമുള്ള വീട്ടിലാണ് അപകടം ഉണ്ടായത്. അടുക്കള ഭാഗമുൾപ്പടെ വുഡ് പാനലുകളിൽ ഇൻ്റീരിയർ വർക്കുകൾ ഉള്ളതാണ് തീ പെട്ടെന്ന് പടരാൻ കാരണമായത്.