September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴിന്.

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കും. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി മുഖണ്ഡപവും നടപ്പുരയും നി‍‌ർമ്മിച്ചത്.

കേരളീയ വാസ്തുശൈലിയുടെ അലങ്കാരഭംഗിയോടെയാണ് പുതിയ ക്ഷേത്രപ്രവേശന കവാടം നി‍ർമ്മിച്ചിരിക്കുന്നത്. മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ചെമ്പിൽ വാർത്തെടുത്തതാണ് ഈ താഴികക്കുടങ്ങൾ. അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂ‍ർവ്വമാണ്. മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങൾ നി‍ർമ്മിച്ചത്. മൂന്ന് താഴിക്കകുടങ്ങളിൽ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.

മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന് നേരെ താഴെ നിന്നാൽ ഈ കാഴ്ച കാണാനാവും. രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിൻ്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലക‍ർ എന്നിവരേയും കാണാം.

കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തൽ. ശിൽപഭംഗിയാൽ സമ്പന്നമാണ് പുതിയ നടപ്പന്തൽ. ഇരുപത് തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമൻ്റിൽ ചെയ്ത് ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ടാകും.

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപിയായ എളവള്ളി നാരായണൻ ആചാരിയുടെ മകൻ എളവള്ളി നന്ദൻ്റെ നേതൃത്വത്തിൽ പെരുവല്ലൂർ മണികണ്ഠൻ, സൗപർണികാ രാജേഷ്, പാന്തറ വിനീത് കണ്ണൻ തുടങ്ങി വലിയൊരു സംഘം ശിൽപികളുടെ മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഇങ്ങനെയൊരു നടപ്പന്തലും മുഖമണ്ഡപവും നിർമ്മിച്ചെടുത്തത്. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരം തന്നെയാവും പുതിയ നടപ്പുരയ്ക്കും.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മേൽനോട്ടത്തിൽ വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മാർഗ്ഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. 2023 ഏപ്രിൽ 15-നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. ദേവസ്വം എഞ്ചിനീയർമാരായ എം.കെ അശോക് കുമാർ, നാരായണൻ ഉണ്ണി എന്നിവർക്കായിരുന്നു നടപ്പുരയുടെ നിർമ്മാണ മേൽനോട്ടം.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പ്രധാന നടയിൽ ഇങ്ങനെയൊരു മുഖമണ്ഡപവും നടപ്പന്തലും സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ വിഘ്നേഷ് വിജയകുമാർ പറഞ്ഞു. മുഖമണ്ഡപ സമർപ്പണത്തോടെ നിർമ്മാണ പ്രവർത്തികൾ തീരുന്നില്ലെന്നും ശ്രീകൃഷ്ണഗാഥ അടിസ്ഥാനമാക്കിയുള്ള കൂടുതൽ ശിൽപങ്ങളും നിർമ്മിതികളും ഗുരുവായൂർ സമർപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായുള്ള പദ്ധതികൾ തയ്യാറായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ വിഘ്നേശ് വിജയകുമാർ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സിഇഒയാണ്. മഹീന്ദ്ര കമ്പനി ഗുരുവായൂരിലേക്ക് വഴിപാടായി സമർപ്പിച്ച് ഥാർ ലേലത്തിൽ പിടിച്ച് വിഘ്നേഷ് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സിനിമ നിർമ്മാതാവ് കൂടിയായ വിഘ്നേഷിന് മിഡിൽ ഈസ്റ്റിന് പുറത്ത് നിരവധി രാജ്യങ്ങളിലും ഇന്ത്യയിലും സംരംഭങ്ങളുണ്ട്.

Related posts

നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപെട്ട ഭർത്താവ് പിടിയിൽ.

murali

ഓൺലൈൻ തട്ടിപ്പ്: കയ്‌പമംഗലം സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേർ അറസ്റ്റിൽ.

murali

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

murali
error: Content is protected !!