ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ചെന്ത്രാപ്പിന്നിയിലും ചുഴലികാറ്റ് ആഞ്ഞടിച്ചു. സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്.
ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലാണ് മരം വീണത്. തൊട്ടടുത്ത പള്ളത്ത് വീട്ടിൽ വിജയന്റെ ഓട് മേഞ്ഞ വീടിന് മുകളിലും അയിനി മരം വീണ് ഭാഗികമായി തകർന്നു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പനയ്ക്കൽ ബാലകൃഷ്ണന്റെ മകൻ ഗിരിനാഥിന്റെ കാറിന് മുകളിൽ മരം വീണെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. വീടിന് മുന്നിൽ വെച്ചിരുന്ന വാട്ടർ ടാങ്ക് തകർന്നിട്ടുണ്ട്. പ്ലാവ് വീണ് പുറക്കുളം നാസറിന്റെ വീട്ട് പറമ്പിലെ ഷീറ്റ് മേഞ്ഞ ഷെഡും, ഇലഞ്ഞിമരം ഒടിഞ്ഞ് വീണ് കാളത്തേടത്ത് ഗോപിയുടെ ആട്ടിൻ കൂടിനും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ വീണ് കിടക്കുന്ന നിലയിലാണ്.