തൃപ്രയാർ : ഒരുമാസം നീളുന്ന നാലമ്പല തീർഥാടനത്തിന് തൃപ്രയാർ ക്ഷേത്രം ഒരുങ്ങി. ചൊവ്വാഴ്ചയാണ് നാലമ്പല തീർഥാടനം തുടങ്ങുക. ക്ഷേത്രത്തിനകത്തും പുറത്തും മഴ നനയാതെ ഭക്തർക്ക് വരിനിൽക്കാനുള്ള പന്തൽ പൂർത്തിയായി.
പടിഞ്ഞാറേ നടപ്പുര, പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പന്തൽ സംവിധാനമുണ്ട്. ക്ഷേത്രത്തിൽ ഡോക്ടർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സേവനമുണ്ടാകും. പോലീസ്, സന്നദ്ധപ്രവർത്തകർ, ക്ഷേത്രം ജീവനക്കാർ എന്നിവർ ഭക്തരുടെ സഹായത്തിനുണ്ടാകും.
ചൂടുവെള്ളവും ക്ഷേത്രത്തിനകത്ത് ലഭിക്കും. വരിയിൽനിന്നുതന്നെ വഴിപാട് ശീട്ടാക്കാം. ക്ഷേത്രത്തിന്റെ തെക്കേനടയിലേയും ഡോർമെറ്ററി ഗ്രൗണ്ടിലേയും ശൗചാലയങ്ങൾ നവീകരിച്ചിട്ടുണ്ട്. സ്റ്റോക്ക് പുര പറമ്പിൽ ഇ ടോയ്‌ലെറ്റുകളും സജ്ജമാക്കി. വഴിവിളക്കുകളും സ്ഥാപിച്ചു.