പുന്നയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം രണ്ട് ചാക്കുകളിൽ ആയി ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടൈനർ എന്നിവയാണ് അലക്ഷ്യമായി നിക്ഷേപിച്ചത്. ആറ്റുപുറം സെൻറ് ആൻറണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയ പാതി യിറക്കൽ നിഷാദ് മകൻ ഇബ്രാഹിം നാസിം മദ്രസയിൽ നിന്നും തിരികെ വരുമ്പോൾ മാലിന്യ കെട്ടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പുന്നയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷീജ.എൻ.വി , ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ,ഐആർടിസി കോഡിനേറ്റർ
ബി.എസ്.ആരിഫ എന്നിവർ സ്ഥലം പരിശോധന നടത്തി. പരിശോധനയിൽ മന്നലാംകുന്ന് ഹെൽത്ത് കെയർ ഹൈടെക് ലാബ് ആണ് മാലിന്യം തള്ളിയത് എന്ന് കണ്ടെത്തുകയും 50,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകുകയും ചെയ്തു.
വടക്കേക്കാട് പോലീസിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മാലിന്യം തള്ളിയ സ്ഥാപന ഉടമയെ സ്ഥലത്ത് ഹാജരാകാൻ നിർദ്ദേശം നൽകുകയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.
മനുഷ്യജീവന് ഹാനികരമായ മാലിന്യങ്ങളാണ് ചാക്കിൽ കണ്ടെത്തിയത് പൊതുജനങ്ങൾക്ക് മാതൃക ആകേണ്ട ആരോഗ്യപ്രവർത്തകർ തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് ഖേദകരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടികൾക്ക് വിധേയമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ.എൻ.വി അറിയിച്ചു.