തൃശ്ശൂർ : വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. വടക്കാഞ്ചേരി വാഴക്കോട് പ്രവർത്തിക്കുന്ന എച്ച്.പി. യുടെ പമ്പിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നതെന്നാണ് വിവരം. തീപിടിത്തം മൂലം സംസ്ഥാന പാതയിൽ കുറച്ചു നേരം ഗതാഗതം തടസ്സപ്പെട്ടു. ഷൊർണ്ണൂർ, വടക്കാഞ്ചേരി ഫയർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.
പമ്പിൽ നിന്ന് ഒഴുകി എത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു.കാലങ്ങളായി ഒഴുകി എത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്.ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴിയായി, ഇവിടെ കൂടുതൽ വെള്ളം കെട്ടി കിടക്കുന്നുണ്ട്. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആരോ സിഗരറ്റ് വലിച്ച് കുറ്റി വെള്ളത്തിൽ എറിഞ്ഞതിൽ നിന്നാണ് തീ പടർന്നത്.
തീ വെള്ളത്തിലൂടെ കത്തി നേരെ പമ്പിലേക്ക് എത്തുകയായിരുന്നു. വെള്ളം വരുന്ന വഴിയിലൂടെ പമ്പിൽ എത്തി ഉയർന്ന് കത്തിയ തീ വളരെ പെട്ടെന്ന് അണക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവ സമയത്ത് പമ്പിൽ നിന്നിരുന്ന ടാങ്കറിൻ്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു തീ പിടുത്തം;
എന്നാൽ ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പിൽ നിന്ന് ഓടിച്ച് മാറ്റിയതും ദുരന്തം ഒഴിവാക്കി. വാഴക്കോട് വലിയപറമ്പിൽ നൗഷാദിൻ്റെ പച്ചക്കറി കടയിലെ കുറെ പച്ചക്കറി തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. പമ്പിലേക്ക് പടർന്ന തീ വാൾവുകൾക്ക് മുകളിലൂടെ കത്തിയെങ്കിലും, ഫയർഫോഴ്സ് പെട്ടെന്ന് തീ അണച്ചതിനാൽ തീ ടാങ്കിലേക്ക് പടർന്നില്ല. പമ്പിൽ നിർത്തിയിട്ടിരുന്ന ജീവനക്കാരൻ്റെ ബൈക്കും ഭാഗികമായി കത്തിയിട്ടുണ്ട്.