ചെന്ത്രാപ്പിന്നി ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി കൂരിക്കുഴി സ്വദേശി കോഴിപ്പറമ്പിൽ ഷിജിൽ (48), മൂന്നാം പ്രതി തമിഴൻ റെജി എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്‌ജ് കെ.ഇ. സാലിഹ് കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചത്. ഇതിൽ ഒന്നാം പ്രതി ഷിജിൽ കോഴിപ്പറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ നേരത്തെ ശിക്ഷ അനുഭവിച്ചു വരുന്നയാളാണ്
ഷിജിലിന്റെ അനുജനായ അനീഷ് ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു. ഇയാൾ വിചാരണക്കിടയിൽ മരണപ്പെട്ടതിനാലും, മൂന്നാം പ്രതി റെജി ഒളിവിലായതിനാലും കേസിൻ്റെ വിചാരണ 20 വർഷത്തോളം നീണ്ടു പോയത്.
2003 ഡിസംബർ 19 നാണ് ക്രൂരമായ കൊലപാതകം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കോവിൽ തെക്കേ വളപ്പിൽ ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂളിന് സമീപത്ത് വെച്ച് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം സമീപത്തുള്ള തോട്ടിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശ്രീനാഥ് ഒന്നാം പ്രതിയായ ഷിജിലിന്റെ വീട് കയറി ആക്രമിച്ചതിൻ്റെ വിരോധത്തിലാണ് ശ്രീനാഥിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
മതിലകം സിഐ സുനിൽ ബാബു, പി.കെ. മധു(സിഐ), എം.ജെ സോജൻ, കെ.പി ലൈലാറാം, എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കേസിൽ ഇപ്പോഴത്തെ എറണാകുളം വിജിലൻസ് എസ്പി.യായ സി.എസ് ഷാഹുൽ ഹമീദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി സുനിൽകുമാർ, അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി അജയ്കുമാർ എന്നിവർ ഹാജരായി.