ചാവക്കാട് : ഒരുമനയൂരിൽ കളിക്കുന്നതിനിടയില്‍ തോട്ടില്‍ മുങ്ങി താഴ്ന്ന മുഹമ്മദ് റിയാന് രക്ഷകരായത് സായി ക്യഷ്ണയും, ആദര്‍ശ് വിനോദും. വില്ലേജ് ഓഫീസിനു സമീപം പുതുവീട്ടിൽ നൗഷാദ്-ഷജീന ദമ്പതിമാരുടെ മകനാണ് മുഹമ്മദ് റിയാൻ.
ഷജീന കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കൂടെപ്പോയതായിരുന്നു റിയാൻ. അമ്മമാരുടെ കൂടെ വന്ന സായ്‌കൃഷ്ണയ്ക്കും ആദർശ് വിനോദിനുമൊപ്പം സമീപത്തെ തോട്ടുവക്കിൽ കളിക്കുന്നതിനിടെ റിയാൻ തോട്ടിൽ വീഴുകയായിരുന്നു.
തോടിന്റെ ചീർപ്പിന്റെ സ്ലാബിനു മുകളിലായിരുന്നു കുട്ടികളുടെ കളി. തോട്ടിലെ വെള്ളത്തിൽ വീണ മുഹമ്മദ് റിയാന്റെ കൈയിൽ സായ്‌കൃഷ്ണ പിടുത്തമിട്ടു. ആദർശ് ഉടനെ ക്ലബ്ബിലേക്ക് ഓടി യുവാക്കളെ വിവരമറിയിച്ചു.
യുവാക്കൾ ഓടിയെത്തുമ്പോഴേക്കും റിയാനെ സായ്‌കൃഷ്ണ കരയ്ക്കുകയറ്റിയിരുന്നു. മുല്ലപ്പള്ളി വീട്ടിൽ മനേഷ്-രേഷ്മ ദമ്പതിമാരുടെ മകനാണ് സായ്‌കൃഷ്ണ. മാളിയേക്കൽ വിനോദ്-വിജിത ദമ്പതിമാരുടെ മകനാണ് ആദർശ്.