ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ടയും, കൂട്ടാളികളും പോലീസിൻ്റെ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമനൽ കേസുകളിലെ പ്രതിയുമായ വെങ്ങിണിശ്ശേരി സ്വദേശി തയ്യിൽ വീട്ടിൽ ശ്രീരാഗ് (28), ഇയാളുടെ കൂട്ടാളികളായ ശിവപുരം ചുള്ളിപ്പറമ്പിൽ പ്രദീപ് (30), വയലിപറമ്പിൽ സുമേഷ് (43) എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റു ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ്, ചേർപ്പ് സർക്കിൾ ഇൻസ്പെക്ടർ കെ ഓ പ്രദീപ് എന്നിവരും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജൂലായ് പതിനാലാം തിയ്യതി രാത്രി കോടന്നൂർ ബാറിൽ വച്ച് യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ശ്രീരാഗിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് മറ്റു രണ്ടു പേരേയും അറസ്റ്റു ചെയ്തു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ശ്രീരാഗ് ചേർപ്പ് മേഖലയിലെ സ്ഥിരം പ്രശ്നക്കാരനാണ്. ഓരോ സംഭവത്തിനു ശേഷവും ഊട്ടി, ബാംഗ്ലൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുങ്ങുകയായിരുന്നു പതിവ്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കില്ല. കുറച്ചു ദിവസമായി ഒളിവിലായിരുന്ന ഇയാളെ പോലീസ് സംഘം പിന്തുടർന്നെത്തി പിടി കൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടി ഒളിച്ച പ്രതിയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്.
തൃശൂർ ജില്ലയിൽ ചേർപ്പ് സ്റ്റേഷനിൽ നാലും, നെടുപുഴ സ്റ്റേഷനിൽ രണ്ടും, അന്തിക്കാട് സ്റ്റേഷനിൽ ഒന്നും അടക്കം, കൊലപാതക ശ്രമം, നിരവധി ക്രിമിനൽ കേസുകളിലും എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മയക്കുമരുന്നു കേസിലും പ്രതിയാണ് പിടിയിലായ ശ്രീരാഗ്. ഇവളുടെ കൂട്ടാളിയായ പ്രദീപും ചേർപ്പ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതിയാണ്.
ചേർപ്പ് എസ് ഐ എസ് ശ്രീലാൽ, എം എസ് ഷാജു, കെ എസ് ഗിരീഷ്, എ എസ് ഐ ജ്യോതിഷ്, മാധവൻ, സീനിയർ സി പി ഓമാരായ ഇ എസ് ജീവൻ, എം യു ഫൈസൽ, കെ എ ഹസീബ് സോഹൻലാൽ, അജിത്ത് എന്നിവരാണ് പ്രതികളെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.