കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിയെ പത്മാ പുരസ്കാര പട്ടികയിൽ നിന്നും കേന്ദ്ര സർക്കാർ തഴഞ്ഞത് രണ്ട് തവണ. പത്മഭൂഷൺ ബഹുമതിക്കായി രണ്ടു തവണ ഗോപിയാശാനെ സംസ്ഥാന സർക്കാർ ശിപാർശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. 2020, 2021 വർഷങ്ങളിലാണ് കലാമണ്ഡലം ഗോപിയുടെ പേര് പുരസ്കാരത്തിനായി സർക്കാർ നിർദ്ദേശിച്ചത്.
2020ൽ കേരളം നൽകിയ പട്ടിക പൂർണ്ണമായും തള്ളി തള്ളിയ കേന്ദ്രസർക്കാർ ആത്മീയാചാര്യൻ ശ്രീ. എം എം.മുന്താസ് അലി, അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ.മാധവ മേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. എട്ട് പേരടങ്ങുന്ന പട്ടികയാണ് സർക്കാർ ആ വർഷം കേന്ദ്രത്തിന് കൈമാറിയത്.
കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിവർ ഉൾപ്പെട്ട പട്ടികയാണ് 2020ൽ സംസ്ഥാന സർക്കാർ നൽകിയത്.
2021ൽ പത്മഭൂഷണുവേണ്ടി അക്കിത്തം അച്യുതൻ നമ്പൂതിരി (സാഹിത്യം), ടി.പത്മനാഭൻ (സാഹിത്യം), സുഗതകുമാരി (സാഹിത്യം), കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), മധു (സിനിമ), പെരുവനം കുട്ടൻ മാരാർ (ചെണ്ട) എന്നിവരെയാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗായിക കെ.എസ് ചിത്രയ്ക്കാണ് പുരസ്ക്കാരം നൽകിയത്.