തൃപ്രയാർ : സ്വന്തം പള്ളിയോടത്തിൽ പുഴ കടന്നെത്തിയ തൃപ്രയാർ തേവർക്ക് കിഴക്കേനടയിൽ രാജകീയ വരവേൽപ്. സരയൂതീരത്തെ മണ്ഡപത്തിൽ ഇറക്കിപൂജയും ആചാരവെടിയും വർണമഴയും ഉണ്ടായി. തുടർന്ന് മൂന്ന് ആനകൾ അണിനിരന്ന കിഴക്കേ നടയ്ക്കൽ പൂരത്തിന് കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായി.
കിഴക്കേനട പൂരാഘോഷ കമ്മിറ്റി സ്വീകരണത്തിന് നേതൃത്വം നൽകി. പറയെടുപ്പിനുശേഷം ഊരായ്മക്കാരായ ചേലൂർ, പുന്നപ്പിള്ളി മനകളിലെത്തി. തുടർന്ന് ഉണ്ണിമാറിമംഗലം ദേവീക്ഷേത്രം മുറ്റിച്ചൂർ കൊട്ടാരപറമ്പ്, കൂടോത്ത് ക്ഷേത്രം, ജ്ഞാനപ്പിള്ളി മന, കുന്നത്തുമന എന്നിവിടങ്ങളിലായിരുന്നു പറയെടുപ്പ്.
വെള്ളിയാഴ്ച രാവിലെ കുട്ടംകുളം ധർമശാസ്താ ക്ഷേത്രത്തിൽ ഇറക്കിപൂജയും ആറാട്ടും കഴിഞ്ഞ് തിരികെ ക്ഷേത്രത്തിലെത്തുന്ന തേവർ വൈകീട്ട് സ്വർണക്കോലത്തിൽ തന്ത്രിയില്ലത്തേക്ക് പുറപ്പെടും. ആമലത്തുപടിക്കൽ നിയമവെടി കഴിഞ്ഞ് ചെറുമുക്കുമന, പായ്ക്കാട് മന എന്നിവിടങ്ങളിലെ പറകൾ സ്വീകരിച്ച് തന്ത്രിയില്ലമായ പടിഞ്ഞാറേ മനയിലെത്തും.
തന്ത്രിയില്ലത്ത് ഇറക്കിപൂജ, ചെമ്പിലാറാട്ട് എന്നിവയുണ്ടാകും. തന്ത്രിയില്ലത്തെ ചടങ്ങുകൾക്കുശേഷം ശനിയാഴ്ച വൈറ്റിലാശ്ശേരിയിലെ നിയമവെടിയും കഴിഞ്ഞ് ആവണങ്ങാട്ടിൽ കളരിയിലെ പറ സ്വീകരിച്ച് മുരിയാകുളങ്ങര ധർമശാസ്താ ക്ഷേത്രത്തിൽ പ്രതീകാത്മകമായി മീൻപിടിച്ച് തൃപ്രയാർ ക്ഷേത്രത്തിൽ തിരിച്ചെത്തും. തുടർന്ന് ക്ഷേത്രച്ചടങ്ങുകൾ പൂർത്തിയാക്കി ദേവസംഗമത്തിന് നെടുനായകത്വം വഹിക്കാൻ ആറാട്ടുപുഴയിലേക്ക് പുറപ്പെടും.
ഫോട്ടോ : അഭയ് തൃപ്രയാർ.