ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 32 വർഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് സി ആർ രവിചന്ദർ.
2017 സെപ്റ്റംബർ മുതൽ 2018 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് കയ്‌പമംഗലം പോലീസ് ചാർജ്ജ് ചെയ്‌ത കേസിൽ പ്രതിയായ കയ്‌പമംഗലം സ്വദേശി കുട്ടനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 15 സാക്ഷികളേയും 26 രേഖകളും, പ്രതിഭാഗത്തു നിന്നും ഒരു രേഖയും തെളിവുകളായി നൽകിയിരുന്നു. കയ്‌പമംഗലം പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന പി ജി അനൂപ് രജിസ്റ്റർ ചെയ്‌ത കേസിൽ സർക്കിൾ ഇൻസ്പെക്‌ടർ ആയിരുന്ന ജയേഷ് ബാലനാണ് അന്വേഷണം നടത്തിയത്.
കയ്പമംഗലം ഇൻസ്പെക്‌ടർ ആയിരുന്ന കെ എസ് സുബിന്ത് ആണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി ആർ രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിൻ്റെ 6-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും, 50,000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാൽ 6 മാസം വെറും തടവും, പോക്സോ നിയമത്തിൻ്റെ 10-ാം വകുപ്പ് പ്രകാരം 5 വർഷം വെറും തടവും, 25,000 രൂപ പിഴയും,
പിഴയൊടുക്കാതിരുന്നാൽ 3 മാസം വെറും തടവും, 12-ാം വകുപ്പ് പ്രകാരം 6 വർഷം വെറും തടവും, 20,000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാൽ 2 മാസം വെറും തടവും കൂടാതെ ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവും, ഒരു മാസം വെറും തടവും, 45,000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാൽ 5 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. പിഴ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.