കേരളത്തിൽ സി.പി.എം ബി.ജെ.പി ഡീൽ എല്ലാ മണ്ഡലങ്ങളിലും സജീവമെന്ന് തൃശൂർ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. എൽ.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളും നിലനിൽക്കുന്നു. ഏത് ഡീൽ നടന്നാലും കേരളത്തിൽ 20 ൽ 20 സീറ്റും യു.ഡി.എഫ് ജയിക്കും.
ജനങ്ങൾ യു.ഡി.എഫിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇടതുപക്ഷത്തിന് നിലപാടില്ല. അതുകൊണ്ടാണ് കേരളത്തിൽ കോൺഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും തമിഴ്നാട്ടിലും ത്രിപുരയിലും കോൺഗ്രസിനോടൊപ്പം നിൽക്കുന്നു. രാജസ്ഥാനിൽ കോൺഗ്രസ് നൽകിയ സീറ്റ് സ്വീകരിച്ചുകൊണ്ടാണ് കേരളത്തിൽ സി.പി.എം കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നത്.
കോൺഗ്രസിന് മൃദു ഹിന്ദുത്വമാണെങ്കിൽ രാജസ്ഥാനിൽ എന്തിന് കോൺഗ്രസുമായി സഖ്യം ചേർന്നു?. ദേശീയ നയമില്ലാത്ത മുന്നണിയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. നരേന്ദ്രമോദിയെ കുറിച്ച് ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെയാണ് കുറ്റം പറയുന്നത്. മോദിയെ കുറ്റം പറഞ്ഞാൽ സ്വന്തം കുടുംബം അകത്താകും എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ ജല്പനങ്ങൾ ജനം അവജ്ഞയോടെ തള്ളിക്കളയുമെന്നും മുരളീധരൻ പറഞ്ഞു.