തൃശൂർ : ജ്വല്ലറി മാനേജരെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം രൂപ കവർന്ന കേസിൽ തൃശൂർ സ്വദേശി അടക്കം അഞ്ചുപേർ അറസ്റ്റിൽ. കോഴിക്കോട് കക്കോടി മക്കട സ്വദേശി പുത്തലത്തുകുഴിയിൽ വീട്ടിൽ അജ്മൽ, കോഴിക്കോട് ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തൽ ജിഷ്ണു, എലത്തൂർ പുതിയനിരത്ത് എലത്തുക്കാട്ടിൽ ഷിജു, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കണ്ണൂർ കേളംപീടിക സ്വദേശി ജിഷ്ണു, തൃശൂർ കോടാലി പട്ടിലിക്കാടൻ സുജിത്ത് എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മധുരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്മണ്യത്തെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. സ്വർണം വാങ്ങുന്നതിനായാണ് സുഹൃത്തുമായി മാർച്ച് 16 പുലർച്ചെ അഞ്ചിന് പൂക്കോട്ടൂരിലെത്തിയത്. ബസിറങ്ങി നടന്നു പോകവേ കാറിലെത്തിയ സംഘം ബലമായി കാറിൽ കയറ്റികൊണ്ട് പോയി പണം അപഹരിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന് ന് ലഭിച്ച പരാതിയിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ കെ. ബിനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ബസന്തിനായിരുന്നു അന്വേഷണചുമതല.
സബ് ഇൻസ്‌പെക്ടർമാരായ അശോകൻ, ബാലമുരുഗൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് ചാക്കോ, റിയാസ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഐ. കെ ദിനേശ്, മുഹമ്മദ് സലിം, കെ. കെ ജസീർ, ഷഹേഷ് രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.