തൃശ്ശൂർ : വെളപ്പായയിൽ ടി.ടി.ഇ.യെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി രജനികാന്തയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് (ബുധനാഴ്ച) പ്രതിയെ റെയിൽവേ പോലീസും, ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
വൈകീട്ട് നാല് മണിയോടുകൂടിയാണ് എ.സി.പി. കെ. ശശികുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉച്ചയോടെ റെയിൽവെ പോലീസിൻ്റെയും, വിരലടയാള വിദഗ്ധരുടെയും നേതൃത്വത്തിൽ ടി.ടി.ഇ. വീണ് മരിച്ച സ്ഥലത്ത് പരിശോധന നടത്തി. മരിച്ച ടി.ടി.ഇയുടെ തലമുടി ശേഖരിച്ചു.
റെയിൽവെ ഇൻസ്പെക്ടർ പി.വി രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോസ്റ്റ്മോർട്ടത്തിനു ശേഷം ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ സംഘവും റെയിൽവെ ട്രാക്കിലെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.