ഇരിങ്ങാലക്കുട : മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആലുംപറമ്പില്‍ കത്തിക്കുത്തിനെ തുടര്‍ന്ന് രണ്ടാൾ മരിച്ച സംഭവത്തില്‍ നാലുപേര്‍കൂടി പോലീസ് പിടിയില്‍. മൂര്‍ക്കനാട് തച്ചിലേത്ത് വീട്ടില്‍ മനു (20), കരുവന്നൂര്‍ ചെറിയപാലം സ്വദേശികളായ മൂത്തേടത്ത് വീട്ടില്‍ മുഹമ്മദ് റിഹാന്‍ (20), വൈപ്പിന്‍കാട്ടില്‍ വീട്ടില്‍ റിസു എന്ന റിസ്വാന്‍ (20), മൂര്‍ക്കനാട് കറത്തുപറമ്പില്‍ വീട്ടില്‍ ശരണ്‍ (35) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കുഞ്ഞുമൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസും സ്‌ക്വാഡ അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.
മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ ഇന്ന് പുലർച്ചേ ഒരു മരണം കൂടി സംഭവിച്ചതോടെ സംഘർഷത്തിൽ ആകെ മരണങ്ങൾ രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ പ്രഭാകരൻ്റെ മകൻ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെയാണ് മൂർക്കനാട് ആലുംപറമ്പിൽ വച്ച് സംഘർഷം നടന്നത്.
മുൻപ് നടന്ന ഫുട്ട്ബോൾ ടൂർണമെൻ്റിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണെന്ന് പോലിസ് പറഞ്ഞു. സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ വെളുത്തൂർ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. നാല് പേർ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് കത്തി കുത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികൾ ഇനിയും പിടിയിലായിട്ടില്ല. പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.