തൃശൂർ : മുന്നറിയിപ്പില്ലാതെ കോർപറേഷൻ വൈദ്യുതി വിഭാഗത്തിന്റെ പ്രവൃത്തികൾ തൃശൂർ നഗരത്തിന്റെ കുടിവെള്ളം മുട്ടിച്ചു. ജനറൽ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനത്തെ പ്രധാന കുടിവെള്ള പൈപ്പ് ആയ 600 എം.എം പൈപ്പ് ആണ് വൈദ്യുതി വിഭാഗം പൊട്ടിച്ചത്.
തേക്കിൻകാട് മൈതാനിയിൽ ട്രാൻസ്ഫോർമറിന് സമീപത്തായി ഹൈടെൻഷൻ കേബിൾ വലിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയായിരുന്നു പൈപ്പ് പൊട്ടിയത്. ഇതോടെ വെള്ളത്തിന്റെ പ്രവാഹം പ്രളയകാലത്തെ അനുസ്മരിപ്പിക്കും വിധം സ്വരാജ് റൗണ്ടിൽ പുഴയൊഴുക്കിന് സമാനമായി. പീച്ചിയിൽ നിന്നും നേരിട്ട് ജലം സംഭരിക്കുന്ന തേക്കിൻകാട് മൈതാനത്തെ ജലസംഭരണിയിൽ നിന്നുമുള്ള പൈപ്പ് ആണ് പൊട്ടിയത്.
ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണിക്കൂറുകൾക്കുള്ളിൽ ഒഴുകിപോയത്. കുടിവെള്ള പൈപ്പ് കടന്ന് പോകുന്ന തേക്കിൻ കാട് മൈതാനിയിൽ കുഴിയെടുക്കുന്ന വിവരം വാട്ടർ അതോറിറ്റിയെ കോർപ്പറേഷൻ വൈദ്യുത വിഭാഗം അറിയിക്കാതെയാണ് കുഴിയെടുത്തതത്രെ.
വാട്ടർ അതോറിറ്റിയുടെ തേക്കിൻകാട് ടാങ്കിൽനിന്നുള്ള 600 എം.എം. ലൈനിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോർപറേഷൻ്റെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ഇന്ന് (വ്യാഴാഴ്ച്ച ) ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.