തൃശൂർ പൂരത്തിന് നാളെ കൊടിയേറും. പ്രധാന പങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ തട്ടകക്കാരാണ് കൊടിമരത്തിൽ കെട്ടിഉയർത്തുക. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30നും 11.45നും ഇടക്കും പാറമേക്കാവിൽ ഉച്ചക്ക് 12നും 12.15നും ഇടക്കുമാണ് കൊടിയേറുക.
ഘടക ക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടക്കുക. അയ്യന്തോളിൽ രാവിലെ 11നും 11.15നും ഇടക്കും ചെമ്പുക്കാവിലും കണിമംഗലത്തും വൈകീട്ട് ആറിനും 6.15നും ഇടക്കും പനമുക്കുംപിള്ളിയിലും പൂക്കാട്ടികരയിലും വൈകീട്ട് 6.15നും 6.30നും ഇടക്കുമാണ് കൊടിയേറ്റം. ചൂരക്കാട്ടുകാവിൽ വൈകീട്ട് 6.45നും ഏഴിനുമിടക്ക് കൊടിയേറും.
നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. 19നാണ് പൂരം. 17നാണ് സാമ്പിൾ വെടിക്കെട്ട്. അന്ന് തന്നെ ചമയ പ്രദർശനവും തുടങ്ങും. പുലർച്ചെയാണ് പ്രധാന വെടിക്കെട്ട്. ഇത്തവണ പാറമേക്കാവിനും തിരുവമ്പാടിക്കും ഒരു ലൈസൻസി ആണെന്ന പ്രത്യേകതയുമുണ്ട്. 20ന് ഉപചാരം ചൊല്ലും. കുടമാറ്റത്തിനുള്ള കുടകൾ, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ നിർമാണങ്ങൾ അവസാന പണികളിലാണ്.