ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലും, യുപി, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭാഗികമായും ഇന്ന് വിധിയെഴുതും. ആദ്യഘട്ടത്തിൽ പോളിംഗ് നടക്കുന്ന 102 സീറ്റുകളില്‍ എന്‍ഡിഎക്ക് 51 സീറ്റും, ഇന്ത്യ സഖ്യത്തിന് 48 സീറ്റും, ബിഎസ്പിക്ക് 3 സീറ്റുമാണുള്ളത്. തമിഴ്നാട്ടിലെ 39 സീറ്റുകളിലും രാവിലെ 7 മണിക്ക് പോളിംഗ് തുടങ്ങും. ആകെ 950 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 6 കോടി 23 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇവരിൽ 3 കോടി 17 ലക്ഷം വോട്ടർമാർ സ്ത്രീകളാണ്.
190 കമ്പനി കേന്ദ്രസേന സുരക്ഷാ ചുമതലയ്ക്കായി സംസ്ഥാനത്തുണ്ട്. കനത്ത ചൂട് പോളിംഗ് ശതമാനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിൽ 5 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂർ ഉൾപ്പെടെയാണ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുന്നത്.
സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായ ചന്ദ്രാപൂരും ആദ്യഘട്ടത്തിൽ വിധിയെഴുതും. വിദർഭയിലെ നക്സൽ ബാധിത മണ്ഡലമായ ഗഡ്ചിറോളി-ചിമൂറിൽ കനത്ത സുരക്ഷ ഒരുക്കിയാണ് വോട്ടെടുപ്പ്. 15,000 കേന്ദ്രസേന അംഗങ്ങളെയും വ്യോമ നിരീക്ഷണ സംവിധാനങ്ങളും മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.
102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക ഭാഷകളിൽ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.