തൃശൂർ പൂരത്തിനുണ്ടായ പ്രതിസന്ധി മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത് തിരുവമ്പാടി ദേവസ്വം. തൃശ്ശൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ കാണുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ തൃശൂർ പൂരം നടത്തിപ്പിന് പരിമിതി ഉണ്ടായതായും അടുത്ത തൃശൂർ പൂരം ഭംഗിയായി നടത്തുവാൻ പരിപൂർണ സഹകരണം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
തിരുവമ്പാടി പ്രസിഡന്റ് പത്മശ്രീ ഡോ. ടി.എ സുന്ദർമേനോൻ, സെക്രട്ടറി കെ. ഗിരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി ശശിധരൻ, വിജയ്മേനോൻ, എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച്ച നടത്തിയത്. മുഖ്യമന്ത്രിയ്ക്ക് തൃശൂർ പൂരത്തിന്റെ ഫോട്ടോ ഭാരവാഹികൾ സമ്മാനിച്ചു. വരും വർഷങ്ങളിൽ യാതൊരു തടസ്സവും ഇല്ലാതെ പൂരം നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഈ ഗവൺമെന്റ് ചെയ്യാമെന്ന് ഉറപ്പുനൽകി.