തൃശ്ശൂർ : കവിയും ഗാനരചയിതാവുമായ പള്ളത്തു വീട്ടിൽ ഗോവിന്ദൻ കുട്ടി എന്ന ജി കെ പള്ളത്ത് (82) അന്തരിച്ചു. 1942 മെയ് 19 ന് തൃശൂരിൽ നാരായണൻ നായർ – അമ്മിണിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാം ക്ലാസ്സ് മുതൽ കവിതകൾ എഴുതിത്തുടങ്ങി, 1958 ൽ തൃശൂരിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ആദ്യ ഗാനം എഴുതിയത്.
കെ എസ് ജോർജും സുലോചനയും ആലപിച്ച ‘രക്തത്തിരകൾ നീന്തിവരും’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറം ആയിരുന്നു, പിന്നീട് ധൂർത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വർ നാടകങ്ങൾ രചിക്കുകയും നാടകഗാനങ്ങൾ രചിക്കുകയും ചെയ്തു. സുഹൃത്തായ ടി ജി രവി നിർമ്മിച്ച പാദസരം എന്നചിത്രത്തിലൂടെ ചലച്ചിത്ര ഗാനരചയിതാവായി, തുടർന്ന് ചോര ചുവന്ന ചോര, ചാകര, അമൃതഗീതം, കാട്ടുതീ, കാളീചക്രം, വീരശൃംഖല, കുങ്കുമപ്പൊട്ട്, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി.
ചിങ്ങനിലാവ്, മനസ്സിലെ ശാരിക (സംഗീതം: എം കെ അർജുനൻ) തുടങ്ങിയ ആൽബങ്ങൾക്കും രചന നിർവഹിച്ചു. സംസ്ഥാന റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. രാജലക്ഷ്മി ആണ് ഭാര്യ. നയന, രാധിക, സുഹാസ് എന്നിവർ മക്കളും പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ എന്നിവർ മരുമക്കളുമാണ്.