കയ്പമംഗലം : ഭക്ഷ്യവിഷബാധ; പരിശോധനാഫലം വന്നാൽ മാത്രമേ കാരണം അറിയൂ. പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ച 85 പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പഴകിയ ഇറച്ചി ഉപയോഗിച്ചതാകാം വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷബാധ മയോണൈസിൽ നിന്നാണോയെന്ന സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. പരിശോധനാഫലം വന്നാൽ മാത്രമേ കൃത്യമായ കാരണം കണ്ടെത്താനാകൂ.
ഇ.ടി. ടൈസൺ എം.എൽ.എ., മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾനാസർ, ഹെൽത്ത് സൂപ്പർവൈസർ വി.എസ്. രമേഷ് എന്നിവർ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചു.
ശനിയാഴ്ച അർധരാത്രിയോടെയാണ് പലർക്കും അസ്വസ്ഥത തുടങ്ങിയത്. പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിലും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതിയകാവ് എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് ആളുകൾ ചികിത്സ തേടിയത്. കുട്ടികളുൾപ്പെടെയുള്ളവർ ചികിത്സയിലുണ്ട്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ഇതിൽ ഭൂരിഭാഗവും. കുറ്റക്കാർക്കെതിരേ നടപടികളെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.