ദേശീയപാത 66 തൃപ്രയാർ ജങ്ഷനിൽ വാഹനാപകടങ്ങൾക്ക് കാരണമാകുന്ന ഡിവൈഡർ മാറ്റാതെ അധികൃതർ. നാളുകളേറെയായി തകർന്നുകിടക്കുന്ന ഡിവൈഡറിലെ ഇരുമ്പു പട്ടകൾ റോഡരികിലൂടെ പോകുന്ന വാഹനങ്ങളിൽ കുത്തിക്കയറുന്ന അവസ്ഥയിലാണ് നിൽക്കുന്നത്.
പലപ്പോഴും കാൽനട യാത്രക്കാർ ഇതിൽ തട്ടിവീഴുന്നതും പതിവ് കാഴ്ചയാണ്. ഇടക്ക് പ്രതിപക്ഷത്തിരിക്കുന്നവർ മുറവിളികൂട്ടുമെങ്കിലും ആരും അത് ശ്രദ്ധിക്കുന്ന മട്ടില്ല.
രാത്രികളിലാണ് ഇവിടെ കൂടുതൽ അപകടങ്ങൾ നടക്കുന്നത്. ഡിവൈഡറിനും, പടിഞ്ഞാറുഭാഗത്തെ കെട്ടിടങ്ങൾക്കും നടുവിലെ അശാസ്ത്രീയ ബസ് സ്റ്റോപ്പുമൂലം അപകടങ്ങളിൽ രണ്ട് ജീവനുകൾ നഷ്ടമായിട്ടുണ്ട്. എന്നിട്ടും അധികൃതർ അനങ്ങിയില്ല.
പടിഞ്ഞാറേ സിഗ്നൽ പോസ്റ്റിനു സമീപം കാന വൃത്തിയാക്കാനായി തുറന്നുകിടക്കുന്നതും, വ്യാപാരസ്ഥാപനങ്ങൾ നടപ്പാത കൈയേറിയതും കൂടുതൽ അപകടങ്ങൾ വിളിച്ചുവരുത്തും.