തൃശ്ശൂര്‍ : മത്തിയുടെ വില കുതിച്ചുയരുന്നു. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 350 ഉം, 400 ഉം രൂപവരെയായി. ഒരു ഇടത്തരം ഹോട്ടലിൽ വറുത്ത 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയും.
മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളിൽ 60 ദിവസമാണ്.
ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യബന്ധനത്തിനുള്ള അനുമതി. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും, ഒപ്പം സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ഇപ്പോൾ ട്രോളുകൾ നിറയുകയാണ്. മത്തിക്ക് ഇത്ര അഹങ്കാരം പാടില്ല; കഴിഞ്ഞകാലം മറക്കരുതെന്ന് സോഷ്യൽ മീഡിയ.