തൃശൂർ : സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനൽകി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശൂർ പഴയന്നൂർ ഹാജിലത്ത് എം.ഹക്കീമിനെ (46) ആണ് കോയമ്പത്തൂരിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്.
ഇവന്റ് മാനേജ്മെന്റിന്, സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്ന് പറഞ്ഞ്, കോട്ടയം പാമ്പാടി കോത്തല സ്വദേശിയായ യുവാവിനോട് പലതവണകളായി 64,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ പക്കൽനിന്ന് മോതിരം, കമ്മൽ, പാദസരം, വളകൾ, നെക്ക്ലെയ്സ് ഉൾപ്പെടെ 115 ഗ്രാം സ്വർണാഭരണങ്ങൾ, 11 മൊബൈൽ ഫോണുകൾ, 20 സിംകാർഡുകൾ, 22 എ.ടി.എം. കാർഡുകൾ, വിവിധ ബാങ്കുകളുടെ ഏഴ് പാസ്ബുക്കുകൾ, ചെക്കുകൾ, വിവിധ പേരുകളിലുള്ള സീലുകൾ വാഹനങ്ങളുടെ ആർ.സി. ബുക്കുകൾ എന്നിവ കണ്ടെടുത്തു.
യുവാവിന്റെ പരാതിയിൽ പാമ്പാടി പോലീസാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻ്റെ നേതൃത്വത്തിൽ, ഇൻസ്പെക്ടർ സുവർണകുമാർ, എ.എസ്.ഐ. നവാസ്, സി.പി.ഒ.മാരായ സുമീഷ് മാക്മില്ലൻ, ശ്രീജിത്ത് രാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതി റിമാൻഡുചെയ്തു.