ഇരിങ്ങാലക്കുട : കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ മൂർക്കനാട് കൊലപാതക കേസിലെ മൂന്നു പ്രതികളുടെയും ജീവപര്യന്തം ശിക്ഷയിലെ ജാമ്യം റദ്ദു ചെയ്ത് കോടതി ഉത്തരവായി.
മൂർക്കനാട് ക്ഷേത്രത്തിലെ ആറാട്ട് ദിവസം നടന്ന സംഘട്ടനത്തിലും തുടർന്നുണ്ടായ കൊലപാതകത്തിലും ഒന്നാം പ്രതി മൂർക്കനാട് കറുത്തുപറമ്പിൽ മോഹൻദാസ് മകൻ അഭിനന്ദ് (26), രണ്ടാം പ്രതി പുല്ലൂർ വില്ലേജ് തുറവൻകാട് വേലത്തിക്കുളം സ്വദേശി തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു (28), മൂന്നാം പ്രതി വെള്ളാങ്ങല്ലൂർ വടക്കുംകര അമ്മാട്ടുകുളത്ത് കുന്നത്താൻ വീട്ടിൽ മെജോ (32) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദു ചെയ്തത്.
ഇരിങ്ങാലക്കുട സ്റ്റേഷനിൽ മുമ്പ് രജിസ്റ്റർ ചെയ്തിരുന്ന ക്രൈം 413/2018 ചുണ്ണാമ്പ് കേസിലെ പ്രധാന പ്രതികളായ ഇവർക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ഹൈക്കോടതിയിൽ നിന്ന് അപ്പീൽ ജാമ്യം വാങ്ങി പുറത്തിറങ്ങിയ പ്രതികൾ വീണ്ടും മൂർക്കനാട് ഇരട്ട കൊലപാതക കേസിലെ ആദ്യ മൂന്ന് പ്രതികളായി പിടിയിലാവുകയായിരുന്നു.
ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ വീണ്ടും കൊലപാതകത്തിൽ ഏർപ്പെട്ട പ്രതികൾക്ക് ഐ പി സി 303 പ്രകാരം കുറ്റം ചുമത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇതിനെ തുടർന്നാണ് ഹൈക്കോടതി അനുവദിച്ചിരുന്ന അപ്പീൽ ജാമ്യം കോടതി റദ്ദാക്കിയത്. ഇതോടെ പ്രതികൾ മുൻപ് ലഭിച്ച ശിക്ഷ തുടർന്നും അനുഭവിക്കണം.
ഗുണ്ടകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.