ഗുരുവായൂർ : ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ പുതുതായി നിർമ്മിച്ച അലങ്കാരമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ഭക്തിനിർഭരമായ ചടങ്ങിൽ നടന്നു. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസായിരുന്നു സമപ്പർണ ചടങ്ങിലെ മുഖ്യാതിഥി.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമർപ്പണം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി ബ്രമ്ശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ അലങ്കാര മണ്ഡപം വഴിപായി നിർമിച്ച വിഘ്‌നേഷ് വിജയകുമാറിനെയും ശില്പി എള്ളവള്ളി നന്ദനേയും ഗുരുവായൂർ ദേവസ്വം ആദരിച്ചു. സമർപ്പണ ചടങ്ങിന്റെ ഭാഗമായി ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീത പരിപാടി അരങ്ങേറി. നൂറിലേറെ വാദ്യ കലാകാരന്മാർ അണിനിരന്ന സ്‌പെഷ്യൽ തായമ്പക മേളവും നടന്നു.
കേരളീയ വാസ്തുശൈലിയുടെ അനുപമ സൗന്ദര്യത്തിന് ഉദാഹരണമാണ് ഗുരുവായൂർ കിഴക്കേനടയിലെ പുതിയ അലങ്കാര ഗോപുരവും നടപ്പന്തലും. ചെമ്പിൽ വാർത്തെടുത്ത മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ഈ താഴികക്കുടങ്ങൾക്ക് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങൾ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതും അപൂർവ്വമാണ്.
മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങൾ നിർമ്മിച്ചത്. മൂന്ന് താഴിക്കകുടങ്ങളിൽ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്. മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലിമരത്തിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്.
മുഖമണ്ഡപത്തിൻ്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരുടെ ശില്പങ്ങളും കാണാം. കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തൽ. നടപ്പന്തലിന്റെ ഓരോ തൂണിലും ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ട്.